എസ്.എസ്.എല്.സി, ഹയര് സെക്കന്ഡറി പരീക്ഷകള് മാര്ച്ച് 17 മുതല്
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
എസ്.എസ്.എല്.സി, ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി രണ്ടാം വര്ഷ പരീക്ഷകള് കോവിഡ് മാനദണ്ഡങ്ങള് കര്ശനമായി പാലിച്ച് മാര്ച്ച് 17 മുതല് 30 വരെ നടത്തും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കുള്ള ക്ലാസുകള് ജനുവരി ഒന്നു മുതല് ആരംഭിക്കും. ജൂണ് ഒന്നു മുതല് ആരംഭിച്ച ഓണ്ലൈന് ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല് സ്കൂള്തലത്തില് നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.
മാതൃകാപരീക്ഷകളും വിദ്യാര്ഥികളുടെ മാനസിക സംഘര്ഷം ഒഴിവാക്കുന്നതിനുള്ള കൗണ്സലിങ്ങും സ്കൂള്തലത്തില് നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്ഥികള്ക്ക് രക്ഷകര്ത്താക്കളുടെ അനുമതിയോടെ സ്കൂളിലെത്താം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ടാകും ഇക്കാര്യങ്ങള് നിര്വഹിക്കുക.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില് സ്കൂള്, ഹയര് സെക്കന്ഡറി തലത്തിലുള്ള എല്ലാ പരീക്ഷകളും ഓണ്ലൈനായി നടക്കുകയാണ്. അത് നിലവിലെ സാഹചര്യത്തില് തുടരും. കോളേജ് തലത്തില് അവസാന വര്ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല് ആരംഭിക്കും. പകുതി വീതം വിദ്യാര്ഥികളെ വെച്ചാണ് ക്ലാസുകള് നടത്തുക. ആവശ്യമെങ്കില് കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില് ക്ലാസുകള് ക്രമീകരിക്കും.
കാര്ഷിക സര്വകലാശാലയിലെയും ഫിഷറീസ് സര്വകലാശാലയിലെയും ക്ലാസുകളും വിദ്യാര്ഥികളുടെ എണ്ണം പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല് കോളേജുകളില് രണ്ടാം വര്ഷം മുതല് ക്ലാസുകള് ആരംഭിക്കാനാണ് തീരുമാനം.
യോഗത്തില് മന്ത്രിമാരായ കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്, വി.എസ്. സുനില്കുമാര്, ജെ. മേഴ്സിക്കുട്ടിയമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്, ഉന്നതവിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി രാജന് ഖൊബ്രഗഡെ തുടങ്ങിയവര് പങ്കെടുത്തു.
