EDUCATIONMEDICALSTUDY ABROAD

മെഡിസിൻ പഠിയ്ക്കാൻ വിമാനം കയറും മുമ്പ് ശ്രദ്ധിക്കുക

fmgl-india

ഡോക്ടറാകാൻ മോഹിക്കുന്നവരുടെ  എണ്ണം ഇന്ത്യയിൽ ഓരോ വർഷവും കൂടി വരികയാണ്. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷ 20 ലക്ഷത്തിലേറെ വിദ്യാർഥികൾ എഴുതിയതായാണ് വിവരം.  മുൻ വർഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷത്തിലേറെ കുട്ടികൾ കൂടുതൽ.

ഇന്ത്യയിൽ 612 മെഡിക്കൽ കോളേജുകളിലായി എം.ബി.ബി.എസിന് മൊത്തം 91,927 സീറ്റാണുള്ളത്.  സർക്കാർ സീറ്റ് 48,012. സ്വകാര്യമേഖലയിൽ 43,915 സീറ്റും.ഇക്കൊല്ലം ചില കോളേജുകളുടെ അംഗീകാരം റദ്ദാക്കിയതിനാൽ സീറ്റുകൾ കുറയാൻ സാധ്യതയുണ്ട്.
സ്വാഭാവികമായും മഹാഭൂരിപക്ഷത്തിനും ഇന്ത്യയിൽ പഠിക്കാൻ കഴിയില്ല. അവർ വിദേശ രാജ്യങ്ങളിലേക്ക് പോകും. 

ഫോറിൻ സ്റ്റെതസ്കോപ്പ് സ്വപ്നം കാണുന്നവർ ഇക്കുറി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില വസ്തുതകളുണ്ട്. വിദേശ മെഡിക്കൽ ബിരുദവുമായി ബന്ധപ്പെട്ട് ദേശീയ മെഡിക്കൽ കമ്മീഷൻ, 2021 നവംബറിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പുതുതായി ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വിദേശത്ത് പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി പ്രാക്ടീസ് ചെയ്യണമെങ്കിൽ സ്ഥിരം രജിസ്ട്രേഷൻ (Permenent Registration) ലഭിക്കണമെന്നാണ് ചട്ടം. പെർമെനന്റ് രജ്സിട്രേഷൻ ലഭിക്കാനുള്ള മാനദണ്ഡങ്ങളിലാണ് കഴിഞ്ഞ വർഷം ദേശീയ മെഡിക്കൽ  കമ്മിഷൻ (NMC) ഭേദഗതി വരുത്തിയത്.

നാഷണൽ മെഡിക്കൽ കമ്മീഷൻ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് ലൈസൻഷിയേറ്റ് FMGL) റെഗുലേഷൻ, 2021 സെക്ഷൻ നാല് പ്രകാരം താഴെ പറയുന്ന നിബന്ധനകളാണ് പുതുതായി ഏർപ്പെടുത്തിയത്.

1. വിദേശത്തെ മെഡിക്കൽ ഡിഗ്രിക്ക് ചുരുങ്ങിയത് 54 മാസം കാലാവധിയുണ്ടാകണം.
2. പഠിച്ച സ്ഥാപനത്തിൽ തന്നെ ചുരുങ്ങിയത് 12 മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കണം.
3. പഠന മാധ്യമം ഇംഗ്ലീഷായിരിക്കണം.
4. എൻ.എം,സി ആക്ട് ഷെഡ്യൂൾ ഒന്നിൽ പറയുന്ന വിഷയങ്ങൾ പഠിച്ചിരിക്കണം.
5. പഠിച്ച രാജ്യത്ത് പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് അനുവദിക്കുന്ന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. അതായത് ആ രാജ്യത്തെ പൗരൻമാർക്ക് സമാനമായി ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിച്ചിരിക്കണം.
6. ഇന്ത്യയിൽ 12 മാസം നീണ്ട ഇന്റേൺഷിപ്പ് പൂർത്തിയാക്കണം.
7. ദേശീയ മെഡിക്കൽ കമ്മീഷൻ നടത്തുന്ന നാഷണൽ എക്സിറ്റ് ടെസ്റ്റ് പാസ്സാകണം.

2021 നവംബർ പതിനെട്ടിനാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിനുശേഷം വിദേശ രാജ്യങ്ങളിൽ മെഡിസിൻ പഠിക്കാൻ ചേർന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ നിബന്ധനകൾ  ബാധകമാണ്. തന്റേതല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികളോട് ദേശീയ മെഡിക്കൽ കമ്മീഷൻ കാണിക്കുന്ന അനിതിയാണ് ഇതെന്ന് ആരോപണമുണ്ടെങ്കിലും പ്രിസ്തുത വിജ്ഞാപനം ശരിവയ്ക്കുകയാണ് സുപ്രിം കോടതി വരെ ചെയ്തത്.

പല വിദേശ രാജ്യങ്ങളിലും ബി.എസ് എം.ഡി എന്ന പേരിലാണ് മെഡിക്കൽ ബിരുദം നൽകുന്നത്. ബി.എസ് എന്നാൽ ബാച്ചിലർ ഓഫ് സയൻസ്, എം.ഡി എന്നാൽ ഡോക്ടർ ഓഫ് മെഡിസിൻ. ചില രാജ്യങ്ങൾ ഇവ ഇന്റഗ്രേറ്റഡായി നടത്തുന്നുണ്ട്. ഫിലിപ്പൈൻസ്, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ബി.എസും എം.ഡിയും രണ്ട് കോഴ്സാണ്. അത്തരം രാജ്യങ്ങളിൽ ബി.എസ് പഠനം പൂർത്തിയാക്കി, അവിടുത്തെ എൻട്രൻസ് പരീക്ഷ എഴുതി യോഗ്യത നേടിയാലേ എം.ഡിക്ക് അഡ്മിഷൻ ലഭിക്കുകയുള്ളൂ.

പുതിയ നിബന്ധന വന്നതോടെ മെഡിക്കൽ സ്വപ്നവുമായി ഫിലിപ്പൈൻസിലെ വിവിധ കോളേജുകളിൽ ബി.എസ് കോഴ്സിനു ചേർന്ന മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥുകളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണം. രണ്ട് വർഷമാണ് ബി.എസ് കാലാവധി. രണ്ട് വർഷവും ഫീ ഇനത്തിൽ ഭീമമായ തുകയുമാണ് ഈ കുട്ടികൾക്ക് നഷ്ടമായത്.

ഫിലിപ്പൈൻസിലെ എം.ഡി. കോഴ്സിന്റെ കാലാവധി 48 മാസമാണ്. ഫിലിപ്പൈൻസിൽ ഇന്ത്യൻ ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ലഭിക്കില്ല.

ഉഭയകക്ഷി കരാറുളള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമേ ഫിലിപ്പൈൻസിൽ ലൈസൻസ് അനുവദിക്കുകയുള്ളുവെന്ന് ഫിലിപ്പൈൻസ് മെഡിക്കൽ ആക്്ടിൽ  (1959) വ്യക്തമാക്കുന്നുണ്ട്.  ഫിലിപ്പൈൻസ് ഡോക്ടർമാർക്ക് ഇന്ത്യയിൽ ലൈസൻസ് നൽകാത്തതു കൊണ്ടു തന്നെ അവിടെ ഇന്ത്യൻ ഡോക്ടർമാർക്കു ലൈസൻസ് അനുവദിക്കില്ല. ഉഭയകക്ഷി തീരുമാനമുണ്ടാകാതെ ഇക്കാര്യത്തിൽ വിദ്യാർഥികൾക്ക് അനുകൂല നിലപാട് പ്രതീക്ഷിക്കാൻ പറ്റില്ല.  

പല രാജ്യങ്ങളിലും സ്വതന്ത്ര ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ അവിടുത്തെ ബിരുദാനന്തര ബിരുദം കൂടി പൂർത്തിയാക്കണം. പ്രാദേശിക ഭാഷ പഠിക്കുകയും വേണം. പഠിച്ച രാജ്യത്തെ ലൈസൻസു കൂടി കിട്ടിയാലേ ഇന്ത്യയിൽ പെർമെനൻ്റ് രജിസ്ട്രേഷൻ ലഭിക്കുയുള്ളൂ.  ഇക്കാര്യങ്ങൾ മനസ്സിലാക്കാതെ ഈ വർഷവും നിരവധി വിദ്യാർഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് മെഡിസിൻ പഠനത്തിനായി പോകാൻ ഒരുങ്ങുന്നത്.

റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരേക്കാൾ കുടുതലാണ് വിദേശരാജ്യങ്ങളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ എണ്ണം. യഥാർഥ വിവരങ്ങൾ മറച്ചുവെച്ചാണ് വൻ തുക കമ്മീഷൻ പറ്റി പല ഏജൻസികളും വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നത്. ഫിലിപ്പൈൻസിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ലൈസൻസ് കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഈ വർഷവും നിരവധി കുട്ടികളെ ഏജൻസികൾ കയറ്റി അയക്കുന്നുണ്ട്. രക്ഷിതാക്കളും വിദ്യാർഥികളും ഇക്കാര്യത്തിൽ ബോധവാന്മാരല്ല.

വിദേശത്തു മെഡിസിൻ പഠിക്കാൻ പോകുന്ന വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പഠിക്കാൻ തെരഞ്ഞെടുക്കുന്ന കോളേജിന് ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും അംഗീകാരമുണ്ടോ എന്ന് ഉറപ്പു വരുത്തണം. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിബന്ധനകൾ പാലിക്കുന്ന പഠന സമ്പ്രദമാമാണോ എന്നും പരിശോധിക്കണം. അതാത് രാജ്യത്തെ ഇന്ത്യൻ എംബസികളുമായോ ദേശീയ മെഡിക്കൽ കമ്മീഷൻ ഓഫീസുമായോ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പു വരുത്താവുന്നതാണ്. ഏജൻസികളെ മാത്രം വിശ്വസിച്ചു കടൽ കടന്നാൽ വഞ്ചിതരാകാനുള്ള സാധ്യത ഏറെയാണ്.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉